എന്താണ് സിദ്ധികള്‍..?


സിദ്ധഭോഗര്‍, 18 സിദ്ധര്‍; എന്താണ് സിദ്ധികള്‍..?
സിദ്ധികള്‍ കൃത്യമായി പറഞ്ഞാല്‍ ധാരണകളാണ്. ചിന്തകള്‍ക്ക് മേല്‍ പ്രവര്‍ത്തിയുടെ ആധിപത്യം രൂഢമൂലമാകുന്ന സന്ദര്‍ഭത്തില്‍ പരിപൂര്‍ണമായും അവ ധാരണയായി പരിവര്‍ത്തിക്കപ്പെടുന്നു. ധ്യാനമെന്ന പ്രവര്‍ത്തിയിലൂടെ ചിന്തകളെ ക്രമമായി അടുക്കിവെച്ച ശേഷം അവയില്‍ ഓരോന്നായി സ്വന്തം സ്വത്വം കേന്ദ്രീകരിച്ചാല്‍ കൈവരുന്നവയാണ് സിദ്ധികള്‍. അവയെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പിന്നെയും കടമ്ബകളേറെ കടക്കേണ്ടിയിരിക്കുന്നു.

സിദ്ധികള്‍ എട്ടു വിധമാണ്.
അണിമ - ശരീരം വളരെ ചെറുതാക്കാനുള്ള കഴിവ്.
മഹിമ - ശരീരം ഭീമാകാരം ആക്കാനുള്ള കഴിവ്.
ഗരിമ - ശരീരം ഭാരമേറിയതാക്കാനുള്ള കഴിവ്
ലഘിമ - ശരീരഭാരം ഇല്ലാതാക്കാനുള്ള കഴിവ്
പ്രാപ്തി - എന്തും സൃഷ്ടിക്കാനുള്ള കഴിവ്.
പ്രകമ്യ - എന്തും ഏതും പ്രാപ്തമാക്കാനുള്ള കഴിവ്.
ഇഷിത്വ- സൃഷ്ടികള്‍ക്ക് മേല്‍ സര്‍വാധിപത്യം നേടാനുള്ള കഴിവ്.
വസിത്വ - പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ എന്തിനെയും നിയന്ത്രിക്കാനുള്ള കഴിവ്.
ഈ എട്ടു സിദ്ധികളും നേടിയവരെയാണ് യഥാര്‍ത്ഥത്തില്‍ സിദ്ധന്മാര്‍ എന്ന് അഭിസംബോധന ചെയ്യുന്നത്.

ഇന്ന് ദ്രാവിഡനാടിന്റെ അഭിമാനമായി നിലനില്‍ക്കുന്ന സിദ്ധവൈദ്യം ഇവരുടെ സംഭാവനയാണ്.പണ്ടുപണ്ട് സാക്ഷാല്‍ പരമശിവന്‍ പത്നിയായ പാര്‍വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് സിദ്ധചികിത്സാ രീതി.ദേവി പാര്‍വതിയില്‍ നിന്നും ആ വിദ്യ ഗ്രഹിച്ച സുബ്രഹ്മണ്യന്‍ അവയെല്ലാം തന്റെ പ്രിയ ഭക്തനായ അഗസ്ത്യ മഹര്‍ഷിക്ക് ഉപദേശിച്ചുകൊടുത്തു.അഗസ്ത്യ മഹര്‍ഷിയില്‍ നിന്നും മറ്റു പതിനേഴു സിദ്ധന്മാര്‍ക്കും ആ ചികിത്സാവിധികള്‍ ലഭിച്ചു.
മഹാഭാരതത്തെ അനുഗ്രഹിച്ചുകൊണ്ട് പിറന്നു വീണ ആ പതിനെട്ട് സിദ്ധര്‍ ഇവരൊക്കെയാണ്.

നന്ദിദേവര്‍
അഗസ്ത്യര്‍
തിരുമൂലര്‍
ഭോഗര്‍(ഭോഗനാഥര്‍)
മച്ചമുനി (മത്സ്യേന്ദ്ര നാഥ്)
കൊങ്കണവര്‍
ഗോരഖ്നാഥ് (കോരക്കര്‍)
കരുവൂരാര്‍
സട്ടൈ മുനി
സുന്ദരനന്ദര്‍
രാംദേവ്
കുദംബായ്
ഇടയ്ക്കാട്
കമലമുനി
വാല്മീകി
പതഞ്ജലി
ധന്വന്തരി
പാമ്ബാട്ടി

'പാര്‍ത്തീടവേ നന്ദീശര്‍ മൂലത്തീശര്‍
പണ്‍പാന അഗസ്തീശര്‍ ചട്ടനാതര്‍
പാര്‍ത്തീടവേ പതഞ്ചലിയും ഊനര്‍ കണ്ണര്‍
കോരക്കര്‍ കമലമുനി ചണ്ഡികേശ്വര്‍
ഓര്‍ത്തീടവേ ഇടൈകാദര്‍ ചിപായ സിദ്ധര്‍
കൊങ്കണവര്‍ തന്തൈ ഭോഗനാഥര്‍
കാത്തീടവേ മച്ചമുനി പുണ്ണാക്കീശര്‍
കാലംഗി സുന്ദരരും കാപ്പുതാനേ '
തമിഴ് നാടിന്റെ അഭിമാനമായ പതിനെട്ട് സിദ്ധന്മാര്‍ ആരൊക്കെയാണെന്ന് ഇന്ന് ഭിന്നാഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്.
ആല്‍ക്കെമി എന്ന് ആധുനികശാസ്ത്രം പേരിട്ടു വിളിക്കുന്ന രസവാദശാസ്ത്രത്തിന്റെ സര്‍വ്വ പ്രായോഗിക സാദ്ധ്യതകളും കല്പ, രസായന, പുനരുജ്ജീവന ചികിത്സകളില്‍ കൂട്ടിയിണക്കാന്‍ തക്ക വൈദഗ്ദ്ധ്യമാര്‍ജ്ജിച്ചിരുന്ന ആ മഹാസിദ്ധന്മാര്‍ നിരവധി യുഗങ്ങളും നൂറ്റാണ്ടുകളും ജീവിച്ചിരുന്നതിനാല്‍, ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകള്‍ക്ക് മുമ്ബുള്ള പൂര്‍വികരും പിന്‍ഗാമികളുമെല്ലാം സമകാലീനരായിരുന്നു! ഇങ്ങനെ ദീര്‍ഘകാലം ജീവിച്ചിരുന്നതിനാല്‍, ഒരു പുരുഷായുസിന്റെ മാനദണ്ഡത്തില്‍ വ്യക്തികളുടെ കാലഘട്ടമളക്കുന്ന ആധുനിക ചരിത്രകാരന്മാര്‍ക്ക് ഇവരെ പലപ്പോഴും വേര്‍തിരിച്ചറിയാന്‍ സാധിക്കാറില്ല.

എല്ലാറ്റിനും പുറമേ, ഇപ്പറഞ്ഞ സിദ്ധന്മാര്‍ പതിനെട്ട് പേരെ കൂടാതെ പുറമേ, സത്യനാഥര്‍, സതോഗനാഥര്‍, ആദിനാഥര്‍, വെഗുളി നാഥര്‍, അനാതിനാഥര്‍, മാതംഗനാഥര്‍, മചേന്ദ്ര നാഥര്‍, കലേന്ദ്രനാഥര്‍, കോരക്കനാഥര്‍ എന്നീ നവനാഥ സിദ്ധന്മാരെക്കുറിച്ചും നവ കോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ട്.
യഥാര്‍ത്ഥത്തില്‍ കാലദേശഗണനകള്‍ക്ക് വശഗതമല്ല സിദ്ധരുടെ ജീവിതഗാഥകള്‍.
പുണ്യപാപങ്ങളായ കര്‍മ്മഫലങ്ങളെ ഭസ്മീകരിച്ചുകൊണ്ട് പരിണാമത്തിന്റെ പരമപദം പ്രാപിച്ചവരായിരുന്നു ഈ പതിനെട്ട് സിദ്ധന്മാരും.പ്രണവ് ശരീരം എന്നറിയപ്പെടുന്ന ഇവരുടെ ശരീരങ്ങള്‍ക്ക് നിഴല്‍ ഉണ്ടാവില്ലായിരുന്നു. ദേഹവും ദേഹിയും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറാനുള്ള കഴിവുള്ളവരായിരുന്നു ഇവര്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്രിമാനങ്ങള്‍ അനുഭവിക്കാന്‍ ഇന്നത്തെ കാലത്ത് സാധിക്കുമ്ബോള്‍, പതിനെട്ട് മാനങ്ങളില്‍ വര്‍ത്തിക്കാനും കണക്കുകൂട്ടാനും കഴിവുള്ളവരായിരുന്നു ഈ മഹായോഗികള്‍..
ജലസിദ്ധി, വായു തുടങ്ങിയ സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ ഒട്ടനവധി കഴിവുകളും സാധന മൂലം ഇക്കൂട്ടര്‍ നേടിയിരുന്നു. സമയ, കാല,ദേശ,ഋതു ഭേദമന്യേ വര്‍ത്തിക്കാന്‍ കഴിവുണ്ടായിരുന്ന ഈ മഹാ സിദ്ധര്‍ ആത്മീയതയുടെ വ്യത്യസ്ത തലങ്ങളിലേക്കുള്ള വളര്‍ച്ച, മോക്ഷ പ്രാപ്തിക്കുള്ള വഴിയായല്ല, മറിച്ച്‌ അറിവ് നേടാനുള്ള ഒരു മാര്‍ഗ്ഗമായാണ് കണ്ടത്. വേദങ്ങളോടും ഉപനിഷത്തുക്കളോടും മറ്റും ആദിശങ്കരനുണ്ടായ അടങ്ങാത്ത തൃഷ്ണ ശാസ്ത്രത്തോടുണ്ടായിരുന്നെങ്കില്‍, അദ്ദേഹം പത്തൊമ്ബതാമത്തെ സിദ്ധനായിത്തീര്‍ന്നേനെ എന്നാണ് എന്റെ അഭിപ്രായം.പതിനെട്ട് സിദ്ധന്‍മാരെ കുറിച്ച്‌ എനിക്കറിയാവുന്നത് ഞാന്‍ ഇവിടെ വിവരിക്കാം.

നന്ദിദേവന്‍
പതിനെട്ട് സിദ്ധന്‍മാരില്‍ ഏറ്റവും പ്രധാനി.! പതഞ്ജലി, ധന്വന്തരി എന്നിവരടക്കം പല സിദ്ധന്മാരുടെയും ഗുരു നന്ദി ദേവനായിരുന്നു.പരമശിവന്റെ വാഹനമായ നന്ദികേശനും ഇദ്ദേഹം തന്നെയാണ്. മഹാതപസ്വിയായ സനകാദികളുടെ ഗുരുവായിരുന്നു നന്ദിദേവന്‍. പരമശിവനില്‍ നിന്നും ആഗമ താന്ത്രിക ജ്ഞാനം കരസ്ഥമാക്കിയ നന്ദി അദ്ദേഹത്തിന്റെ ഗണനാഥന്മാരില്‍ പ്രമുഖനാണ്. ഇന്നത്തെ തമിഴ്നാട് മുതല്‍ ലേഖകന്‍ പോയിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ തുംഗനാഥില്‍ പോലും നന്ദിദേവന്‍ തന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.

തിരുമൂലര്‍
തെന്മധുരയില്‍ (South Madura) ജീവിച്ചിരുന്ന തിരുമൂലര്‍, സിദ്ധ പ്രധാനികളില്‍ ഒരാളായിരുന്നു. കൈലാസവാസനായ ആദിയോഗിയില്‍ നിന്നും നേരിട്ട് ദീക്ഷ ലഭിച്ച തിരുമൂലര്‍ 'ആത്മീയതയുടെ രാജകുമാരന്‍' എന്നറിയപ്പെടുന്നു. കൈലാസത്തിലെ പരിശീലനത്തിനു ശേഷം തന്റെ സമകാലീനനായ അഗസ്ത്യമഹര്‍ഷിയെ കാണാന്‍ അദ്ദേഹം തമിഴ്നാട്ടിലെത്തി. മാര്‍ഗമധ്യേ, കാവേരി തീരത്തിന് സമീപമെത്തിയപ്പോള്‍, അദ്ദേഹം
മൂലന്‍ എന്ന് പേരുള്ള യുവാവായൊരു ആട്ടിടയന്‍ മരിച്ചുകിടക്കുന്നത് കണ്ടു.
തങ്ങളുടെ ഇടയന്‍ ചലനമറ്റ് കിടക്കുന്നത് കണ്ട് ഉറക്കെ കരയുന്ന ആടുകളെ സമാധാനിപ്പിക്കാന്‍ വേണ്ടി ദയ തോന്നിയ തിരുമൂലര്‍ പരകായപ്രവേശസിദ്ധി വഴി മൂലന്റെ ശരീരത്തില്‍ പ്രവേശിച്ചു.സന്തുഷ്ടരായ ആടുകള്‍ ഇടയനോടൊപ്പം യാത്ര തുടങ്ങി. മാര്‍ഗമധ്യേ 'ഇനിയീ ശരീരത്തില്‍ തന്നെ ഈ നാട്ടില്‍ ജീവിക്കുക'എന്ന അശരീരി കേട്ട സിദ്ധര്‍ ശേഷിച്ച കാലം ദ്രാവിഡ നാടിന് ജ്ഞാനമേകി ആ നാട്ടില്‍ തന്നെ കാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചു.ക്രമേണ മൂലനെന്ന ആട്ടിടയന്‍ തിരുമൂലര്‍ എന്നറിയപ്പെട്ടു. സിദ്ധവൈദ്യത്തിലെ പ്രഥമ ഗ്രന്ഥമെന്നറിയപ്പെടുന്ന 'തിരുമന്തിരം' തിരുമൂലര്‍ എഴുതിയതാണ്. താന്ത്രിക യോഗയുടെ ബൈബിള്‍ എന്നാണ് ആധുനിക ചരിത്രകാരന്മാര്‍ തിരുമന്തിരം എന്ന ഗ്രന്ഥത്തെ വാഴ്ത്തുന്നത്.

ധന്വന്തരി
ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ധന്വന്തരി പതിനെട്ടു സിദ്ധന്മാരില്‍ ഒരാളാണ്.ധന്വന്തരിക്ക് ആയുര്‍വേദത്തിന്റെ സൃഷ്ടിയില്‍ വളരെ വലിയ പങ്കുണ്ട്. ഒരുപാട് ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന ധന്വന്തരി പാഷാണ വിദ്യയില്‍ മിടുക്കനായിരുന്നു.വൈദ്യശാസ്ത്രത്തില്‍ അത്ഭുതകരമായ കഴിവുണ്ടായിരുന്ന അദ്ദേഹം അമൂല്യമായ പല കൂട്ടുകളും നിര്‍മ്മിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ച, ശസ്ത്രക്രിയയുടെ തന്നെ പിതാവായി അറിയപ്പെടുന്ന സാക്ഷാല്‍ സുശ്രുതന്‍ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നുവെന്നു പറയുമ്ബോള്‍, നിങ്ങളോര്‍ക്കണം ധന്വന്തരിയെന്ന ജ്ഞാനസാഗരത്തിന്റെ ആഴം..!
സുശ്രുതന്‍ പില്‍ക്കാലത്ത് രചിച്ച സുശ്രുതസംഹിതയെന്ന മഹാഗ്രന്ഥം ആയുര്‍വേദത്തിന്റെ തന്നെ മൂലക്കല്ലാണ്. വൈതരണന്‍,ഔരഭന്‍, പുഷ്കലാവതന്‍ എന്നിവരും ധന്വന്തരിയുടെ ശിഷ്യന്മാരായിരുന്നു.

ഇടയ്ക്കാട്ട് സിദ്ധര്‍
പശുപാലകരായ ഇടയ ഗോത്രത്തിലായിരുന്നു ഇടയ്ക്കാട്ട് സിദ്ധര്‍ ജനിച്ചത്.യുവാവായപ്പോള്‍, തന്റെ കന്നുകാലികളുടെ തീറ്റയ്ക്കായി അവയുടെ കൂടെ ദിനവും ഒരു മലയിലേക്ക് പോകുമായിരുന്നു അദ്ദേഹം.അവയെ മേയാന്‍ വിട്ട ശേഷം, സ്വസ്ഥമായി മൂപ്പര്‍ നീണ്ടു നിവര്‍ന്നു കിടക്കുമായിരുന്നു. കിടക്കുമെങ്കിലും ഒരിക്കലുമവന്‍ സ്വയം ഉറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഉറക്കത്തില്‍ ആണ്ടു പോകുമെന്ന് തോന്നുന്ന നിമിഷം, അവന്‍ ബോധാവസ്ഥയിലേക്ക് തിരിച്ചു വരുമായിരുന്നു.നിരന്തര പരിശ്രമം കൊണ്ട് ബോധത്തിനും അബോധത്തിനും ഇടയിലുള്ള ആ അവസ്ഥയില്‍ വര്‍ത്തിക്കാന്‍ ആ ഇടയന്‍ ശീലിച്ചു. അങ്ങനെയൊരു ദിവസം, ഒരാളവനെ സമീപിച്ച്‌ കുറച്ചു പാല്‍ ആവശ്യപ്പെട്ടു.തെല്ലിട പോലും ശങ്കിക്കാതെ ഇടയന്‍ ആഗതന് അപ്രകാരം പാല് നല്‍കി.പാല്‍ വാങ്ങി, അതില്‍ എന്തോ ചേര്‍ത്ത ശേഷം, അയാള്‍ അത് കുടിയ്ക്കാന്‍ ആവശ്യപ്പെട്ടു.വന്നയാളെ പിണക്കേണ്ട എന്ന് കരുതി മറു ചോദ്യം ഒന്നും ഉന്നയിക്കാതെ ആട്ടിടയന്‍ അത് കുടിക്കുകയും ചെയ്തു.
ആ നിമിഷം ഇടയനില്‍ പരിവര്‍ത്തനമുണ്ടായി.

യാഥര്‍ത്ഥത്തില്‍, വന്നയാള്‍ ദ്രാവിഡസിദ്ധ പരമ്ബരയിലെ പുകള്‍പെറ്റ സിദ്ധനായ ഭോഗര്‍ ആയിരുന്നു.സ്വയമറിയാതെ ഇടയന്‍ ചെയ്തിരുന്ന ശിവയോഗ സാധനയുടെ തരംഗങ്ങള്‍ ആകാശമാര്‍ഗ്ഗേ ചരിക്കുകയായിരുന്ന സിദ്ധഭോഗര്‍ക്ക് അനുഭവപ്പെട്ട കാരണമായിരുന്നു അദ്ദേഹം അതിന്റെ ഉറവിടമന്വേഷിച്ച്‌ ഇറങ്ങിയത്.
സിദ്ധഭോഗരാല്‍ ആത്മജ്ഞാനമുണര്‍ത്തപ്പെട്ട ആട്ടിടയന്‍ പില്‍ക്കാലത്ത് ഇടയ്ക്കാട്ട് സിദ്ധരെന്നറിയപ്പെട്ടു.ഭോഗരെ ഗുരുവായി സ്വീകരിച്ച ഇടയ്ക്കാട്ട് സിദ്ധര്‍ അദ്ദേഹത്തിന്റെ ആജ്ഞാനുസരണം തിരുവണ്ണാമലൈ ലക്ഷ്യമാക്കി തപം ചെയ്യാന്‍ പുറപ്പെട്ടു. കരുവൂരാര്‍ ശിഷ്യരും ഇദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചിരുന്നു. അഴുകണ്ണിസിദ്ധര്‍ ,കുടംബായ്സിദ്ധര്‍, കടുവേലി സിദ്ധര്‍ എന്നിവരായിരുന്നു ഇടയ്ക്കാട്ട് സിദ്ധരുടെ പ്രധാന ശിഷ്യര്‍.
ജ്യോതിഷ ശാസ്ത്രത്തിന്റെ അങ്ങേയറ്റം കണ്ടയാളായിരുന്നു ഇടയ്ക്കാട്ട് സിദ്ധര്‍. നവഗ്രഹങ്ങളുടെ സഞ്ചാരഗതി മനസ്സിലാക്കിക്കൊണ്ട് രാജ്യത്ത് ഉണ്ടാവാന്‍ പോകുന്നൊരു ഭക്ഷ്യക്ഷാമം വര്‍ഷങ്ങള്‍ക്കു മുന്നേ പ്രവചിച്ചിരുന്നു അദ്ദേഹം.സിദ്ധരുടെ അസാമാന്യമായ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന രാജാവും ജനങ്ങളും വരാനിരിക്കുന്ന കൊടും ക്ഷാമം മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിച്ചു.

പാണ്ടികശാലകളിലും,ഗൃഹങ്ങളിലും മുക്കിലും മൂലയിലുമെല്ലാം അവര്‍ ധാന്യങ്ങള്‍ സംഭരിച്ചു.വീട്ടില്‍, ഒരു തുണ്ട് മണ്ണ് ബാക്കിയില്ലാതെ അവര്‍ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു. താമസംവിനാ,സിദ്ധരുടെ പ്രവചനം സത്യമായി ഭവിച്ചു..!!
അന്നേവരെ ദ്രാവിഡനാട് കണ്ടതില്‍ ഏറ്റവും വലിയ ഭക്ഷ്യക്ഷാമമായിരുന്നു മഹാമാരി പോലെ വന്നണഞ്ഞത്.ഒരു രാജ്യം മുഴുവന്‍ ഇല്ലാതാക്കാന്‍ തക്ക പ്രഹരശേഷിയുണ്ടായിരുന്നിട്ടും, എല്ലാ രീതിയിലുമതിനെ നേരിടാന്‍ രാജ്യം സജ്ജമായിരുന്നതിനാല്‍, ഒരൊറ്റയാളും, ഒരു നേരം പോലും ആഹാരമില്ലാതെ വലഞ്ഞില്ല. ഉണക്കിയ പഴങ്ങളും മാംസങ്ങളും ജലവും അടക്കം കൃത്യമായ കരുതലുണ്ടായിരുന്നതിനാല്‍ ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചുമില്ല. തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് മഹാക്ഷാമത്തെ അതിജീവിച്ച ജനതയെ കണ്ട് അത്ഭുതപരതന്ത്രരായ ദേവന്മാര്‍ അതിന്റെ കാരണമന്വേഷിച്ചു ഭൂമിയിലേക്ക് വന്നു. ദേവന്മാരെ ഉപചാരപൂര്‍വ്വം സല്‍ക്കരിച്ച സിദ്ധര്‍ അവര്‍ക്ക് കുടിക്കാന്‍ ആട്ടിന്‍പാല്‍ നല്‍കി. പാലിലുണ്ടായിരുന്ന മൂലികകളുടെ പ്രഭാവം നിമിത്തം ക്ഷണനേരം കൊണ്ട് ദേവന്മാരെല്ലാവരും മൂര്‍ച്ഛിച്ചു വീണു.

കാത്തിരുന്ന അവസരം വന്നു ചേര്‍ന്നുവെന്ന് മനസ്സിലായ സിദ്ധര്‍ ദോഷഗ്രഹങ്ങളുടെ ദൃഷ്ടിയില്‍ നിന്നും സംരക്ഷിച്ചുകൊണ്ട് നവഗ്രഹങ്ങളെ ശുഭസ്ഥാനത്ത് നിര്‍ത്തി. അല്പനേരം കഴിഞ്ഞപ്പോള്‍, മയക്കം വിട്ടുണര്‍ന്ന ദേവകള്‍ക്ക് കാര്യം മനസ്സിലായി. തങ്ങള്‍ നിസ്സാരനെന്നു കരുതിയ ഈ മഹാ സിദ്ധന്‍ ഗഗനചരങ്ങളെ പോലും നിയന്ത്രിക്കാന്‍ കഴിവുള്ളവനാണെന്ന് കണ്ട ദേവന്മാര്‍, സിദ്ധരെ അനുഗ്രഹിച്ചശേഷം സന്തുഷ്ടരായി മടങ്ങി.

അഗസ്ത്യര്‍
രാമായണത്തിലും മഹാഭാരതത്തിലും നാല് വേദങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന, സിദ്ധരില്‍ പ്രധാനിയാണ് അഗസ്ത്യര്‍.ഗോദാവരിയുടെ തീരപ്രദേശങ്ങളില്‍ എവിടെയോ ആണ് അഗസ്ത്യര്‍ പത്നിയായ ലോപമുദ്രയോടൊപ്പം വസിച്ചിരുന്നത്. രാമായണത്തില്‍, രാവണനെ വധിക്കാന്‍ വേണ്ടി ബ്രഹ്മാസ്ത്രത്തെ ആവാഹിച്ചു വരുത്തുന്ന ആദിത്യഹൃദയമന്ത്രം ഭഗവാന്‍ ശ്രീരാമന് ഉപദേശിച്ചു കൊടുക്കുന്നത് അഗസ്ത്യമഹര്‍ഷിയാണ്. മര്‍മ്മ സംഹിത അടക്കം ഒട്ടനവധി മഹാ ഗ്രന്ഥങ്ങള്‍ രചിച്ച അഗസ്ത്യമുനി, ഭാരതത്തിന് പ്രദാനം ചെയ്ത സുന്ദരിയാണ് തമിഴ് ഭാഷയെന്ന് ശ്രീവില്ലിപുത്തൂരനെന്ന കവിപാടുന്നു. വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.തമിഴ്നാട് മുതല്‍ അങ്ങ് ഇന്തോനേഷ്യ വരെ അഗസ്ത്യമഹര്‍ഷിക്ക് ക്ഷേത്രങ്ങളുണ്ട്.

കൊങ്കണവര്‍
പഴയ കൊങ്കനാട്ടില്‍ ( ഇന്നത്തെ കോയമ്ബത്തൂര്‍) ജനിച്ച കൊങ്കണവര്‍ മഹാസിദ്ധയോഗിയായ ഭോഗരുടെ ശിഷ്യനായിരുന്നു. അഗസ്ത്യമഹര്‍ഷിയില്‍ നിന്നും ദീക്ഷ സ്വീകരിച്ച കൊങ്കണവര്‍ എണ്ണൂറ് വര്‍ഷവും 16 ദിവസവും ജീവിച്ചുവെന്ന് കരുതപ്പെടുന്നു.

മച്ചമുനി(മത്സ്യേന്ദ്രനാഥ്):
വംഗ ദേശത്തിലോ(ബംഗാള്‍) കാമരൂപത്തിലോ (ആസാം) ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മച്ചമുനിയാണ് ഹഠയോഗശാസ്ത്രം ലോകത്തിന് പരിചയപ്പെടുത്തിയത്. പരമശിവനില്‍ നിന്നും നേരിട്ട് അഭ്യസിച്ച്‌ നാഥ് സന്യാസി സമ്ബ്രദായം സ്ഥാപിച്ചതും മത്സ്യേന്ദ്രനാഥ് സിദ്ധര്‍ തന്നെയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ ശ്രീ യോഗി ആദിത്യനാഥ് അടക്കം പല പ്രമുഖരും ഈ സമ്ബ്രദായം പിന്തുടരുന്നു. ഭാരതത്തിലും നേപ്പാളിലുമുള്ള ഹിന്ദുക്കളും ബുദ്ധസന്യാസിമാരും മത്സ്യേന്ദ്രനാഥിനെ അവലോകിതേശ്വര ബോധിസത്വന്റെ അവതാരമായി കണക്കാക്കുന്നു. പ്രാചീനകാലത്ത് നേപാളം എന്നറിയപ്പെട്ടിരുന്ന നേപ്പാളിന്റെ കുലദേവതയാണ് മത്സ്യേന്ദ്രനാഥ്. താന്ത്രിക, ഹഠയോഗകളെ അടിസ്ഥാനമാക്കി ഇദ്ദേഹം പത്തോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

ഗോരഖ്നാഥ് (കോരക്കര്‍ സിദ്ധര്‍)
ഗോരഖ്നാഥ് സിദ്ധര്‍ മത്സ്യേന്ദ്രനാഥിന്റെ പ്രമുഖ ശിഷ്യനായിരുന്നു. പഞ്ചാബ് പെഷവാര്‍ പ്രദേശത്തെവിടെയോ ആയിരുന്നു ഇദ്ദേഹം വസിച്ചിരുന്നത്.#നാഥ് സന്യാസി സമ്ബ്രദായം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതും, പ്രചരിപ്പിക്കുന്നതും ഇദ്ദേഹമാണ്.കബീര്‍, ഗുരുനാനാക്ക് തുടങ്ങിയ പ്രമുഖര്‍ ഇദ്ദേഹത്തിന്റെ ഉഗ്രമായ ജനസ്വാധീനത്തെയും പിന്‍ഗാമികളെയും കുറിച്ച്‌ എഴുതിയിട്ടുണ്ട്.ഏകാത്മ, അദ്വൈത വാദങ്ങളെയും സിദ്ധാന്തങ്ങളെയും കൊണ്ട് മനുഷ്യകുലത്തിന് യാതൊരുപകാരവും ഇല്ലെന്ന് മനസ്സിലാക്കിയ ഗോരഖ്നാഥ് സിദ്ധര്‍ അവയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു.പതിനെട്ടു സിദ്ധന്മാരില്‍ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്.വൈദ്യം, യോഗം എന്നിവയില്‍ ഇദ്ദേഹം അനവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. കോരക്കര്‍ എന്നുമറിയപ്പെട്ട ഇദ്ദേഹമാണ് ആയുര്‍വേദ മൂലികകളില്‍ കഞ്ചാവിന്റെ ശക്തമായ സമ്മോഹന ശക്തിയെക്കുറിച്ചു തിരിച്ചറിഞ്ഞത്.ലഹരി പദാര്‍ത്ഥമെന്നതിലുപരി കഞ്ചാവിന്റെ ആയുര്‍വേദ മൂല്യം കണ്ടെത്തിയത് കോരക്കര്‍സിദ്ധരാണ്.
അതുകൊണ്ട് തന്നെ കഞ്ചാവ്
'കോരക്കര്‍ മൂലി' എന്നാണ് സിദ്ധവൈദ്യത്തില്‍ അറിയപ്പെടുന്ന

ത്സട്ടൈമുനി(ചട്ടൈമുനി)
സിദ്ധഭോഗരുടെ ശിഷ്യനായിരുന്നു സട്ടൈമുനി. സ്ഥിരമായി ഒരു കമ്ബിളി ധരിക്കുന്ന കാരണമായിരുന്നു അദ്ദേഹം സട്ടൈമുനി എന്നറിയപ്പെട്ടിരുന്നത്. പരമശിവനാല്‍ സമ്മാനിക്കപ്പെട്ട ഈ കമ്ബിളിപ്പുതപ്പ് ധരിക്കുന്നത് മൂലം അദ്ദേഹത്തിന് ' കൈലാസകമ്ബിളി സട്ടൈമുനി' എന്നൊരു പേരുകൂടിയുണ്ട്. കൊങ്കണരുടെ സമകാലീനനായിരുന്ന സട്ടൈമുനി, മറ്റു പതിനേഴു സിദ്ധന്മാരെ അപേക്ഷിച്ച്‌, താന്‍ നേടിയ ജ്ഞാനവും അറിവുമെല്ലാം മറ്റുള്ളവര്‍ക്ക് ഉപകരിക്കണമെന്ന സിദ്ധാന്തക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സിദ്ധ രഹസ്യങ്ങളില്‍ പലതും തുറന്നെഴുതിയിട്ടുണ്ട്.
ഈ സ്വഭാവം നിമിത്തം മറ്റു പല സിദ്ധന്‍ മാര്‍ക്കും ഇദ്ദേഹത്തോട് ചെറിയൊരു നീരസമുണ്ടായിരുന്നു താനും. സട്ടൈമുനി രസശാസ്ത്രവുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അവയില്‍ ദീക്ഷവിധി, കര്‍പ്പവിധി എന്നീ ഗ്രന്ഥങ്ങള്‍ ഇന്നുവരെ ഭാരതത്തില്‍ എഴുതപ്പെട്ടതില്‍ ഏറ്റവും നിഗൂഢമായ ഗ്രന്ഥങ്ങളായികണക്കാക്കപ്പെടുന്നു.
അതീവരഹസ്യവും ഗോപ്യവുമായിരുന്ന ഈ ഗ്രന്ഥങ്ങളുടെ വിനാശകാരിയായ ഉള്ളടക്കങ്ങള്‍ സാധാരണക്കാരനായ മനുഷ്യന്റെ കൈകളിലെത്തിയാല്‍ സര്‍വ്വ നാശം സംഭവിക്കുമെന്ന് മുന്‍കൂട്ടി കണ്ട തിരുമൂലര്‍സിദ്ധര്‍ ഈ രണ്ടു ഗ്രന്ഥങ്ങളും നശിപ്പിച്ചു കളഞ്ഞു. ചട്ടി മണിയുടെ ശിഷ്യന്മാരായിരുന്നു പാമ്ബാട്ടി സിദ്ധരും
സിദ്ധ സുന്ദരാനന്ദരും.

സുന്ദരാനന്ദര്‍
മധുരയില്‍ വസിച്ചിരുന്ന സുന്ദരാനന്ദര്‍ ഒരു ശിവഭക്തനായിരുന്നു. അഗസ്ത്യമുനി സമ്മാനിച്ച ഒരു ശിവലിംഗത്തെ അദ്ദേഹം എന്നും ആരാധിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍, അവിചാരിതമായ കണ്ടുമുട്ടിയ ഒരു ബ്രാഹ്മണന്‍ സുന്ദരാനന്ദരോട് ഒരു സംശയം ചോദിച്ചു..
'എന്താണ് ഈ ശിവലിംഗത്തെ ആരാധിക്കുന്നത്? എത്രതരം ഉണ്ട് ശിവലിംഗങ്ങള്‍..? '
സുന്ദരാനന്ദര്‍ മറുപടിയായി ഇങ്ങനെ പറഞ്ഞു..
' ഇതിന്റെ ഗുരുനാഥന്‍ എനിക്കു സമ്മാനിച്ചതാണ്.രണ്ടു തരം ശിവലിംഗങ്ങള്‍ ഉണ്ട്.പരാര്‍ത്ഥ ലിംഗങ്ങള്‍, ഇഷ്ട ലിംഗങ്ങള്‍. ഇഷ്ടലിംഗങ്ങള്‍ ഒരാളുടെ വ്യക്തിപരമായ ആരാധനയ്ക്കും ഉപയോഗത്തിനുമെടുക്കുന്നതാണ്. പരാര്‍ത്ഥ ലിംഗങ്ങള്‍ വീണ്ടും അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനിര്‍മ്മിതമായ മനുഷ്യലിംഗം, ഋഷിമാരാല്‍ നിര്‍മ്മിക്കപ്പെട്ട ആര്‍ഷലിംഗം, ദേവന്മാരാല്‍ നിര്‍മ്മിക്കപ്പെട്ട ദൈവികലിംഗം, ശിവഭൂതഗണങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ഗണലിംഗം, സ്വയം പ്രത്യക്ഷമാകുന്ന സ്വയംഭൂലിംഗം.!'
സംശയനിവൃത്തി വന്നതോടെ ബ്രാഹ്മണന്‍ സന്തോഷത്തോടെ യാത്രയായി.തിരിച്ച്‌ പൂജാ മുറിയില്‍ എത്തിയ സുന്ദരാനന്ദര്‍ അത്ഭുതസ്തബ്ധനായി നിന്നുപോയി. താനെന്നും ആരാധിക്കുന്ന ശിവലിംഗത്തിന് തൊട്ടടുത്തായി വലിയൊരു ശിവലിംഗം സ്വയംഭൂ ആയിരിക്കുന്നു.ആ ബ്രാഹ്മണന്‍ സാക്ഷാല്‍ #പരമശിവനല്ലാതെ മറ്റാരുമായിരുന്നില്ലത്രേ.മധുര ജില്ലയിലെ ചതുരഗിരി (ചതുര്‍വേദഗിരി) മലനിരകളിലെ തപസി പാറയിലാണ് സുന്ദരനന്ദര്‍ ഗുരുവായ സട്ടൈമുനിയൊത്തു താമസിച്ചിരുന്നത്. ലോഹങ്ങളും ധാതുക്കളും മരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന ചൂര്‍ണം ഉണ്ടാക്കുന്ന വിദ്യയില്‍ സമര്‍ത്ഥനായിരുന്നു.പതഞ്ജലി : ഐതിഹ്യമനുസരിച്ച്‌ സപ്തര്‍ഷികളില്‍ ഒരാളായ അത്രി മഹര്‍ഷിക്ക് അനസൂയ ദേവിയില്‍ ഉണ്ടായ പുത്രനായിരുന്നു പതഞ്ജലി സിദ്ധര്‍. യോഗയുടെ പിതാവായി ഭാരതീയര്‍ കണക്കാക്കുന്ന, ഇപ്പോളും ലോകം മുഴുവന്‍ പിന്തുടരുന്ന യോഗയുടെ ഉപജ്ഞാതാവായ പതഞ്ജലിസിദ്ധരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുരാണങ്ങളിലും അപൂര്‍വം ചില തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേയുള്ളൂ. ഉത്തര്‍പ്രദേശിലെ അയോധ്യയ്ക്ക് സമീപം ഗൊണാര്‍ദേ (ആധുനിക ഗോണ്ട) എന്ന സ്ഥലത്ത് ജീവിച്ചിരുന്ന പതഞ്ജലി മഹര്‍ഷിയാണ് സംസ്കൃത വ്യാകരണത്തിന്റെ ഉപജ്ഞാതാവ്.ആദിശേഷന്റെ അവതാരമായി കണക്കാക്കുന്ന പതഞ്ജലിമഹര്‍ഷി ഒരിക്കല്‍, തിരുമൂലര്‍, വ്യാഘ്രപാദര്‍ എന്നിവരോടൊപ്പം ചിദംബരത്തില്‍ വെച്ച്‌ പരമശിവന്റെ താണ്ഡവം നേരിട്ട് ദര്‍ശിച്ചതായി തിരുമന്തിരമെന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ തിരുമൂലര്‍ എഴുതിയിട്ടുണ്ട്. ശ്രീശങ്കരാചാര്യരുടെ ഗുരുവായിരുന്ന ശ്രീ ഗൗഡപാദര്‍ പതഞ്ജലിയുടെ ശിഷ്യനായിരുന്നു.

രാമദേവ സിദ്ധര്‍ :
ആധുനിക മതാത്മകതയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വണ്ണം ഒരേ സമയം മതാത്മകനും മതേതരനും ആയിരുന്നു രാംദേവ് സിദ്ധര്‍.ചിന്തകളാലും ബൗദ്ധികതകളാലും 500 വര്‍ഷം മുന്നില്‍ ജീവിച്ചിരുന്ന ഇദ്ദേഹം പുലസ്ത്യ ഋഷിയുടെ വംശജനായിരുന്നു. അഗസ്ത്യരുടെ ശിഷ്യനായിരുന്ന രാമദേവ സിദ്ധര്‍ നാഗപടം സ്വദേശിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇന്ന് ഭൂമിക്ക് യാതൊരു ഉപകാരവുമില്ലാത്ത പിള്ളേര്‍ക്ക് കഞ്ചാവ് നോക്കുമ്ബോള്‍ തോന്നുന്ന വിഭ്രമം ആയ ആസ്ട്രല്‍ പ്രൊജക്ഷന്‍ യഥാര്‍ത്ഥത്തില്‍ ആദ്യമായി പ്രയോഗിച്ചത് രാമദേവ സിദ്ധരാണ്. യാത്രയ്ക്കിടയില്‍ പുണ്യനഗരമായ മക്കയില്‍ എത്തിച്ചേരുകയും മുഹമ്മദ് നബിയെ നേരിട്ട് കാണുകയും ഉണ്ടായ രാമദേവ സിദ്ധര്‍ കുറച്ചുകാലം ഇസ്ലാം മതവിശ്വാസപ്രകാരം ജീവിച്ചു.അതിനാല്‍ ഇദ്ദേഹം യാക്കോബ് സിദ്ധരെന്നും അറിയപ്പെടുന്നു. 40 വര്‍ഷത്തെ മക്കയിലെ വാസത്തിനു ശേഷം ഗുരുനാഥന്‍ വിളിക്കുന്നുവെന്ന് ഉള്‍വിളി മൂലം തിരിച്ചുവന്ന അദ്ദേഹം അഗസ്ത്യമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം സിദ്ധവൈദ്യം സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിധം പ്രചരിപ്പിക്കാന്‍ ശിഷ്ടജീവിതം മാറ്റിവെച്ചു.

കരുവൂരാര്‍ സിദ്ധര്‍
ചോള രാജ്യത്തെ കരുവൂരാര്‍ (ആധുനിക കരൂര്‍) പ്രദേശത്ത് ജീവിച്ചിരുന്ന കരുവൂരാര്‍ സിദ്ധര്‍ ശില്പികളുടെ കുടുംബത്തിലാണ് ജനിച്ചത്.അഷ്ടസിദ്ധികള്‍ കരഗതമാക്കാന്‍ ഉള്ള വഴികള്‍ പ്രതിപാദിക്കുന്ന കരുവൂരാര്‍ വാദ്യ കാവ്യം എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ്. സിദ്ധ ഭോഗരുടെ ശിഷ്യരായിരുന്ന കരുവൂരാര്‍ ഒരിക്കല്‍, തഞ്ചാവൂര്‍ ക്ഷേത്ര സ്ഥാപന വേളയില്‍ അവിടം സന്ദര്‍ശിക്കുകയുണ്ടായി. അതേ സമയം അവിടെ ഒരു പ്രശ്നം നടക്കുകയായിരുന്നു. മുഹൂര്‍ത്തം കഴിയുന്നതിനു മുന്‍പ് എത്ര ശ്രമിച്ചിട്ടും ശിവലിംഗം പ്രതിഷ്ഠിക്കാന്‍ സാധിക്കുന്നില്ല. വിഗ്രഹം പീഠവുമായി ഉറപ്പിക്കുന്ന ബന്ധന കൂട്ട് ശരിയാവാത്തതായിരുന്നു കുഴപ്പം.സിദ്ധ ഭോഗരുടെ ഉപദേശപ്രകാരം കരുവൂരാര്‍ സിദ്ധരെ ചെന്നു കണ്ട് സങ്കടമുണര്‍ത്തിച്ച ജനങ്ങളെ അദ്ദേഹം സഹായിക്കാമെന്നുറപ്പു നല്‍കി. ശേഷം സിദ്ധര്‍ ഒരു പ്രത്യേക കൂട്ട് തയ്യാറാക്കുകയും ആ കൂട്ട് ഉപയോഗിച്ചപ്പോള്‍ വിഗ്രഹം യഥാവിധി പീഠത്തിലുറയ്ക്കുകയും ചെയ്തു.
തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെ 225 അടിയുള്ള കൂറ്റന്‍ ഗോപുരത്തില്‍ 80 ടണ്‍ ഭാരം വരുന്ന മൂലക്കല്ല് ഉറപ്പിച്ചിരിക്കുന്നതും കരുവൂരാര്‍സിദ്ധരാണ്.പണി കഴിഞ്ഞ ശേഷം ഗോപുരത്തിന്റെ നിഴല്‍ നിലത്തു പതിക്കാത്ത അത്ഭുത വിദ്യ കൂടി കണ്ടപ്പോഴാണ് മഹാരാജനായ രാജരാജചോളന് സിദ്ധരുടെ മാഹാത്മ്യം മനസിലായത്. കരുവൂരാര്‍
സിദ്ധരോടുള്ള ആദരപൂര്‍വ്വം രാജാവ് ക്ഷേത്രത്തിനു സമീപം സിദ്ധരുടെ ഒരു പ്രതിഷ്ഠ കൂടി നിര്‍മിച്ചു.

പാമ്ബാട്ടി സിദ്ധര്‍:
പൂര്‍വ്വാശ്രമത്തില്‍ പാണ്ഡ്യരാജ്യത്ത് നിത്യവൃത്തിക്കായി പാമ്ബ് പിടിച്ചു ജീവിച്ചിരുന്ന ഒരു പാവം യുവാവായിരുന്നു പാമ്ബാട്ടി സിദ്ധര്‍.ശേഷം കോയമ്ബത്തൂരിനടുത്തുള്ള മരുതലയില്‍ തപസ്സ് ചെയ്ത് ബോധോദയം പ്രാപിച്ച അദ്ദേഹം സട്ടൈമുനിയുടെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് അവിടെത്തന്നെ വസിച്ചു പോന്നു. ഭാരതത്തില്‍ കണ്ടുവരുന്ന സകല സര്‍പ്പവിഷത്തിനും പ്രതിവിധിയറിയാമായിരുന്ന മഹാജ്ഞാനിയായിരുന്നു പാമ്ബാട്ടിസിദ്ധര്‍. അദ്ദേഹം വിഷവൈദ്യത്തില്‍ അനവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അവയില്‍ ഒന്നുപോലും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. മറ്റുചില ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിലെല്ലാം ഓരോ വരികളും അവസാനിക്കുന്നത് ആടുപാമ്ബേ എന്നാണ്. വിഗ്രഹാരാധനയിലും ജാതിവ്യവസ്ഥയിലും
വിശ്വാസമില്ലാതിരുന്ന പാമ്ബാട്ടി സിദ്ധര്‍ അവയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു വന്നു. മരുതമലയില്‍ അദ്ദേഹം തപസ്സുചെയ്തിരുന്ന ഗുഹ ഇപ്പോഴുമുണ്ട്.

കുദംബായ് സിദ്ധര്‍
കുദംബായ് എന്നത് ആ കാലഘട്ടത്തില്‍ സ്ത്രീകള്‍ ധരിച്ചിരുന്ന ആഭരണമായിരുന്നു.കുഞ്ഞുനാളില്‍ കര്‍ണാഭരണം ധരിപ്പിച്ച്‌ അമ്മ വാത്സല്യപൂര്‍വ്വം വിളിച്ചിരുന്ന പേര് പതിനാറാം വയസ്സില്‍ സിദ്ധ മാര്‍ഗത്തില്‍ ആകൃഷ്ടനായ ശേഷവും അദ്ദേഹം തന്റെ പേരായിത്തന്നെ കൊണ്ടുനടന്നു.കുദംബായ് സിദ്ധര്‍ പ്രധാനമായും തന്റെ കൃതികളില്‍ പരാമര്‍ശിക്കുന്നത് ആത്മീയാനന്ദത്തെ കുറിച്ചും ജ്ഞാനയോഗത്തെക്കുറിച്ചും ആണ്. അദ്ദേഹത്തിന്റെ പ്രധാന കൃതി കുദംബായ് സിദ്ധര്‍ പാടല്‍ഗള്‍ എന്നറിയപ്പെടുന്നു.
കാലാംഗി നാഥര്‍ : വാരണാസിയില്‍ ജനിച്ചകാലാംഗി നാഥര്‍ സിദ്ധഭോഗരുടെ ഗുരുവായിരുന്നു.ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം പരസ്പരം ആത്മീയ പുരോഗതി കൈവരിക്കുന്ന കാര്യങ്ങളില്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു.സ്വര്‍ണ്ണം ധാരാളമുണ്ടായിരുന്നഒരു മലയില്‍ വസിച്ചിരുന്നതിനാല്‍ കാലാംഗി നാഥര്‍
കാഞ്ചമലൈ സിദ്ധര്‍ എന്നറിയപ്പെട്ടിരുന്നു.പ്രസിദ്ധമായ ചിദംബരം ശിവക്ഷേത്രം നിര്‍മിക്കാന്‍ വിശ്രുതനായ രാജാവ് പരാന്തക ചോളന്‍ സ്വര്‍ണ്ണമെടുത്തത് ഈ മലയില്‍ നിന്നാണെന്ന് കരുതപ്പെടുന്നു.
ശ്രീ തിരുമൂലരാല്‍ നേരിട്ട് ദീക്ഷ നല്‍കപ്പെട്ട, ആത്മജ്ഞാനമുണര്‍ത്തപ്പെട്ട ഏഴ് ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു കാലാംഗി നാഥര്‍.രുദ്രര്‍, ഇന്ദ്രര്‍, സോമര്‍, ബ്രഹ്മര്‍, കണ്ഠര്‍, കാഞ്ചമലയര്‍ എന്നിവരാണ് മറ്റുള്ള ആറു ശിഷ്യര്‍.
തിരുമൂലരുടെ പ്രഥമ ശിഷ്യനായിരുന്നു കാലാംഗി നാഥര്‍ എന്നാണ് കരുതപ്പെടുന്നത്. കാലാംഗി നാഥര്‍ സ്വന്തം ശരീരത്തെ ജ്യോതി വൃക്ഷമെന്നറിയപ്പെടുന്ന ഒരു പ്രത്യേക വൃക്ഷത്തിന്റെ ഇലകളും മറ്റും അടങ്ങിയ ഒരു പ്രത്യേക കൂട്ടുപയോഗിച്ച്‌ പ്രാണന്‍ വേര്‍പെടുത്തി കഴിഞ്ഞാലും അഴുകാത്ത ഒരു ശരീരമാക്കി മാറ്റിയിരുന്നു. വന്യമൃഗങ്ങളെയും പക്ഷികളെയും നിയന്ത്രിക്കാന്‍ കഴിവുണ്ടായിരുന്ന മഹാ സിദ്ധനായിരുന്നു കാലാംഗി നാഥര്‍. ഗുരുസ്ഥാനീയനാണെങ്കിലും സിദ്ധ ഭോഗര്‍ ഇദ്ദേഹത്തെ പലപ്പോഴും പിതാവായാണ് കണക്കാക്കിയിരുന്നത്.
സിദ്ധ വാന്‍മീകര്‍

വാല്മീകി എന്ന് അറിയപ്പെടുന്ന മഹര്‍ഷി തന്നെയാണ് സിദ്ധ വാന്‍മീകര്‍ എന്ന് 18 സിദ്ധരില്‍ പ്രമുഖനായ ഭോഗര്‍ തന്റെ ഭോഗര്‍ -7000 എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും കഥകളിലൂടെ എല്ലാവര്‍ക്കും അറിവുള്ളതിനാല്‍ വിസ്തരഭയം നിമിത്തം ഞാന്‍ കൂടുതല്‍ ആഴത്തിലേയ്ക്ക് കടക്കുന്നില്ല. രാമായണം കൂടാതെ സൂത്ര ജ്ഞാനം എന്നൊരു ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്.

ഭോഗര്‍
സിദ്ധവൈദ്യന്മാരില്‍ അഗ്രഗണ്യന്‍. കായകല്‍പ്പ ചികിത്സയുടെ ഉപജ്ഞാതാവ്..മഹേന്ദ്രജാലത്തില്‍ പരമശിവന്റെ ശിഷ്യന്‍.. ലക്ഷണമൊത്ത കൊമ്ബന് നെറ്റിപ്പട്ടമെന്ന പോലെ, വിശേഷണങ്ങള്‍ അനവധിയുണ്ട് ഭോഗനാഥര്‍ എന്ന സിദ്ധഭോഗര്‍ക്ക്.
ജ്ഞാന സാഗരം 557, സപ്തകാണ്ഡം
അഥവാ ഭോഗര്‍ 7000 എന്നീ രണ്ട് ഗ്രന്ഥങ്ങളിലാണ് ഭോഗരെ കുറിച്ചുള്ള വിവരങ്ങള്‍ അധികവുമടങ്ങിയിട്ടുള്ളത്.
കാലാംഗി നാഥരുടെ ശിഷ്യനായിരുന്നു ഭോഗര്‍. അദ്ദേഹത്തില്‍നിന്നും ദീക്ഷ ലഭിച്ച ശേഷം ബോധോദയം സിദ്ധിച്ച സിദ്ധഭോഗര്‍, സിദ്ധ അഗസ്ത്യരില്‍ നിന്നും ബ്രഹ്മവിദ്യ കരസ്ഥമാക്കി. ഗുരുനാഥനായ തിരുമൂലരുടെ അന്ത്യാഭിലാഷ പ്രകാരം, ഭാരതത്തിലെ പ്രാഥമികമായ കര്‍ത്തവ്യങ്ങള്‍ക്ക് ശേഷം ഭോഗര്‍ താമ്രപര്‍ണ്യ സമുദ്ര മാര്‍ഗേ ( ഇന്നത്തെ ശ്രീലങ്ക വഴി) ചീനയിലേക്ക് പുറപ്പെട്ടു. നീരാവിയുടെ മന്ത്രശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന ഒരു ജലയാനം ആയിരുന്നു യാത്രയ്ക്കുള്ള വാഹനം.സപ്തകാണ്ഡമെന്ന ഗ്രന്ഥത്തില്‍ ഈ വാഹനത്തെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു.( സിദ്ധഭോഗര്‍ ആകാശ മാര്‍ഗേയാണ് പോയതെന്നും അഭിപ്രായങ്ങളുണ്ട്) ചൈനയില്‍ ഭോഗര്‍ ബോ യാങ് എന്നാണ് അറിയപ്പെട്ടത്.
(ദ്രവ്യത്തിന്റെ ദ്വിമാനങ്ങളെ കുറിച്ച്‌ ആദ്യമായി പരാമര്‍ശിക്കുന്നത് ലാവോത്സുവാണ്. അദ്ദേഹം അതിനെ യിന്‍ എന്നും യാങ് എന്നും പേരിട്ടു വിളിച്ചു. പോസിറ്റീവ് നെഗറ്റീവ്,ഉഷ്ണം, ശീതളം, ശിവന്‍ ശക്തി, നന്മ തിന്മ എന്നിങ്ങനെ പലവിധത്തില്‍ ഈ സങ്കല്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്ബ് ഭാരതത്തില്‍ അഗസ്ത്യ ഋഷി ആദ്യമേ കൊണ്ടു വന്നതാണ്. രസവാദവിദ്യ ചീനയില്‍ അഭ്യസിച്ചു തുടങ്ങുന്നത് ഭോഗരുടെ വരവിനുശേഷമാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, അറേബ്യയില്‍ രാമദേവ സിദ്ധര്‍ 'യാക്കോബ്' എന്നറിയപ്പെട്ട പോലെ ഭോഗര്‍ തന്നെയായിരുന്നു ഈ ലാവോത്സെ എന്നും ചരിത്രകാരന്മാര്‍ വാദിക്കുന്നുണ്ട്.)
ബോ യാങ് എന്ന സിദ്ധഭോഗര്‍ക്ക് ചൈനയില്‍ ഒരുപാട് ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. സദാസമയവും വിശ്വസ്തനായ ഒരു നായയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഒരിക്കല്‍ തന്റെ ശാരീരികമായ പരിമിതികള്‍ മറികടക്കാന്‍ ശുദ്ധ ഭോഗര്‍ കായകല്പ ഔഷധം തയ്യാറാക്കാന്‍ തീരുമാനിച്ചു.

{കായകര്‍പ്പം/ കായകല്പം}
തനു പരിവര്‍ത്തനം, കല്ലിനെ പോലെ ദൃഢമായ എന്നൊക്കെ അര്‍ത്ഥം വരുന്ന കായകല്പ ചികിത്സാ വിധികള്‍ക്ക് ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശരീരത്തിലെ മൃതകോശങ്ങളെ പരിപൂര്‍ണ്ണമായി നീക്കുകയും ഓജസ് നഷ്ടപ്പെട്ട കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി ഒരു വ്യക്തിക്ക് നവ വീര്യം പ്രാപ്തമാക്കുകയും ചെയ്യുന്ന ഭാരതീയ ചികിത്സാ ശാസ്ത്രത്തിലെ മാണിക്യക്കല്ലാണ് കായകല്?

No comments:

Post a Comment